ഹൈദരാബാദ്: നഗരത്തിലെ പ്രമുഖ ഹോട്ടലുകളിലേയ്ക്കും ചില്ലറ വിൽപന ശാലകളിലേക്കും വിതരണം ചെയ്യാനായി തയാറാക്കി വച്ചിരുന്ന വ്യാജ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് പിടികൂടി. ഹൈദരാബാദ് കമ്മീഷണർ ടാസ്ക് ഫോഴ്സും ഫുഡ് സേഫ്റ്റി ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കാട്ടേദനിലെ എസ്. കെ. ആർ. ഫുഡ് പ്രോഡക്ട്സ് എന്ന സ്ഥാപനത്തിൽ നിന്ന് 4,032 കിലോഗ്രാം ജിഞ്ചർ ഗാര്‍ലിക് പേസ്റ്റ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമ ഹസൻ അലി രൂപാനി (55) അറസ്റ്റിലായി.
ഗുണനിലവാരമില്ലാത്ത അസംസ്കൃത വസ്തുക്കൾക്ക് പുറമെ അസറ്റിക് ആസിഡ് അടക്കമുള്ള രാസവസ്തുക്കൾ അമിതമായി ചേർത്താണ് പേസ്റ്റ് നിർമിച്ചിരുന്നത്. തറയിൽ കൂട്ടിയിട്ടിരിക്കുന്ന വെളുത്തുള്ളിയുടെയും അഴുക്കുപിടിച്ച യന്ത്രങ്ങളുടെയും ദൃശ്യങ്ങൾ ഹൈദരാബാദ് സിറ്റി പോലീസ് പുറത്തുവിട്ടിട്ടുണ്ട്. റെയ്ഡിൽ 22 ലക്ഷം രൂപ വിലമതിക്കുന്ന സാധനസാമഗ്രികളാണ് അധികൃതർ പിടിച്ചെടുത്തത്. പ്രതിയെ കൂടുതൽ നടപടികൾക്കായി മൈലാർദേവ്പള്ളി പോലീസിന് കൈമാറി.
കഴിഞ്ഞ മാർച്ചിൽ ബോരബണ്ടയിലും സമാനമായ രീതിയിൽ റെയ്ഡ് നടന്നിരുന്നു. മല്ലേപ്പള്ളിയിൽ നടന്ന മറ്റൊരു പരിശോധനയിൽ 1,090 കിലോ വ്യാജ പേസ്റ്റും രാസവസ്തുക്കളും പിടിച്ചെടുത്തിരുന്നു. വിപണിയിൽ ഇത്തരം മായം കലർന്ന ഉത്പന്നങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വീടുകളിൽ തന്നെ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് തയാറാക്കി ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് സുരക്ഷിതമെന്നും ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.